Saturday, 25 May 2013

ഇന്നത്തെ മഴ നാളത്തെയും


ഒഴുകിപ്പോകാന്‍ ഇടമില്ലാതെ വെള്ളം മുറ്റത്തുതന്നെ കെട്ടിക്കിടക്കുമ്പോള്‍ അമ്മ ഒരു ചെറിയ മണ്‍വെട്ടിയുമായി വെള്ളത്തിന്‌ പോകാന്‍ വഴിയുണ്ടാക്കുന്നു. നനഞ്ഞ മണ്ണിലെ ചെറിയ ഉറുമ്പുകൂടുകളില്‍ നിന്നും ഈയാമ്പാറ്റകള്‍ പറന്നുയരുന്നു.ഞാന്‍ ഇരുപത്തഞ്ചു വരെ എണ്ണി യപ്പോളെക്കും ഈയാമ്പാറ്റകള്‍ തീര്‍ന്നു പോയി. ബാക്കിയുള്ളതൊക്കെ എന്‍റെ കണ്ണില്‍പ്പെടാതെ പറന്നു പോയിക്കാണും. പഴയതെല്ലാം അതുപോലെ തന്നെ നിലനില്‍ക്കുന്നുവെന്ന് ഉറപ്പുവരുത്താനായി ഞാന്‍ മൂന്നു കടലാസുകപ്പല്‍ ഉണ്ടാക്കി മുറ്റത്തിട്ടു . മഴ ഒട്ടും മാറിയിട്ടില്ല..എല്ലാം പഴയ പോലെ തന്നെ. പക്ഷേ ഞാന്‍ വലിയ കുട്ടിയായിരിക്കുന്നു... ആ ചെളിവെള്ളത്തില്‍ ഓടിക്കളിക്കാനുള്ള എന്‍റെ സ്വാതന്ത്ര്യം ഇല്ലാതായിരിക്കുന്നു. എങ്കിലും മഴ പെയ്യുന്നുണ്ടല്ലോ.. കുടയെടുക്കാന്‍ മറന്നെന്ന പേരില്‍ ഇടക്ക് എപ്പളെങ്കിലും മഴ നനയാം. മഴ വെള്ളം കെട്ടിക്കിടക്കുന്ന ടാര്‍ റോഡിലൂടെ നല്ല സ്പീഡില്‍ സൈക്കിള്‍ ഓടിക്കുമ്പോള്‍ വശത്തേക്ക് തെറിക്കുന്ന വെള്ളത്തിന്‍റെ അത്ര ഭംഗി ഒരു വെള്ളചാട്ടത്തിനുമില്ല . മഴ ഇങ്ങു വന്നപ്പളെക്കും എനിക്ക് വട്ടായോ എന്തോ...അത് മാതിരി ഒരു ആക്രാന്തം ...എന്നാലും ഒരു രസമുണ്ട്..